ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍; നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ പാകപ്പിഴകള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ശക്തമായ തെളിവുണ്ടായിട്ടും സാക്ഷിമൊഴികളടക്കം വിചാരണ കോടതി നിസാരമായി തള്ളിക്കളഞ്ഞു, കൃത്യത്തിലേക്കുള്ള ഗൂഢാലോചനയെ കുറിച്ച് കോടതി ഒന്നും പറഞ്ഞില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന പ്രോസിക്യൂഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചു അപ്പീല്‍ നല്‍കി സര്‍ക്കാര്‍. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

അപ്പീല്‍ നല്‍കാനുള്ള സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷന്റെ ഏറ്റവും വലിയ പരാതിയായി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും സര്‍ക്കാര്‍ അപ്പീലില്‍ ചോദ്യംചെയ്തിരിക്കുന്നത്. ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരില്‍ അവഗണിച്ചുവെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. ദിലീപിനെക്കൂടാതെ, കേസില്‍ വിട്ടയച്ച ചാര്‍ളി, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരേയും കേസില്‍ ശിക്ഷിക്കണം എന്ന ആവശ്യമാണ് അപ്പീലിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 400 പേജുകളുള്ള വിശദമായ അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

1000 പേജിലധികമുള്ള വിധിന്യായത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അപ്പീലാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് എന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ചെയ്ത കുറ്റത്തിന് കിട്ടാവുന്നതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അവര്‍ക്ക് കോടതി നല്‍കിയതെന്നും അപ്പീലില്‍ ആക്ഷേപമുണ്ട്.

Read more

കേസില്‍ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചന മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അല്ലാതെ, കൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണ് കോടതി നിരീക്ഷണം. ഇത് തെറ്റായ കണ്ടെത്തലാണ് എന്നാണ് പ്രോസിക്യൂഷന്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കുറ്റം ചെയ്തതായി തെളിഞ്ഞ സ്ഥിതിക്ക് അവര്‍ക്ക് പരമാധവി ശിക്ഷ നല്‍കണമായിരുന്നു എന്നും അപ്പീലില്‍ പറയുന്നു.