സിഎഎ വിരുദ്ധ സമരം; സംസ്ഥാനത്ത് വീണ്ടും കേസ്, വിടി ബൽറാം അടക്കം 62 പേർ പ്രതികൾ

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസെടുത്ത് സംസ്ഥാന സർക്കാർ. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം അടക്കം 62 പേർക്കെതിരെയാണ് കേസ്. അതേസമയം കെപിസിസിയുടെ നേതൃത്വത്തിൽ ഇന്നും രാജ്ഭവന് മുന്നിൽ പ്രതിഷേധം നടക്കും.

രാജ്യത്തിനു അംഗീകരിക്കാൻ കഴിയാത്ത കരിനിയമമാണ് പൗരത്വ നിയമമെന്നാണ് വിടി ബൽറാം പ്രതിഷേദഹത്തിൽ പറഞ്ഞത്. ‘തെരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ വച്ചു മോദി സർക്കാർ പൗരത്വ നിയമ ഭേ​ദ​ഗതി നടപ്പാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചാൽ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരത്തിൽ വരാൻ കഴിയുകയുള്ളു എന്ന ബോധമാണ് ഇതൊക്കെ ചെയ്യാൻ പ്രരിപ്പിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പൗരത്വത്തിന് മതം ഒരു കാരണമായി മാറുന്നതെന്നും’ ബൽറാം പറഞ്ഞു.

വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു. മറ്റ് ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

ഇന്നലെ എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിനെതിരെയും പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണി വരെ നടക്കുന്ന കെപിസിസിയുടെ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസിസി ആക്റ്റിംഗ് പ്രസിഡന്‍റ് എംഎം ഹസൻ, കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കെപിസിസി നേതൃയോഗം നടക്കുന്നതിനാൽ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും. ഇവർ പ്രതിഷേധത്തിന്‍റെ ഭാഗമാകും.