എം.എം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ തിരുത്തിയില്ല; സി.പി.ഐ സമ്മേളനത്തില്‍ കാനത്തിന് വിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. ആനി രാജയ്ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ അമിത സുരക്ഷയും വിമര്‍ശനം നേരിട്ടു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷമുഖമല്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.

അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും അദ്ദേഹത്തിന്റെ വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത.