ശിവശങ്കര്‍ ടൂള്‍ മാത്രം, അവസാന പ്രതി പിടിയിലാകുന്നത് വരെ പോരാടും: പിണറായിക്കും സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് അനില്‍ അക്കര

ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ ടൂളാണെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കേസ് മൂലം തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന് ഉറപ്പാണെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. ഉന്നതങ്ങളിലേക്കും അന്വേഷണം എത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

ഈ കേസിലെ തെളിവുകള്‍ തന്റെ കയ്യിലും പൊലീസിന്റെ കയ്യിലുമുണ്ടെന്നും അവസാന പ്രതി ശിക്ഷപ്പെടുന്നത് വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മുതല്‍ വടക്കാഞ്ചേരി നഗരസഭയിലെ ഇടപെടലുകളുടെ തെളിവുണ്ടെന്നും മുന്‍ എംഎല്‍എ പറഞ്ഞു.

യുഎഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് കിട്ടാന്‍ കോഴ വാങ്ങി എന്നതാണ് കേസ്. കരാര്‍ ലഭിക്കാന്‍, 4 കോടി 48 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.

ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് പിന്നീട് മൊഴി നല്‍കിയതും ശിവശങ്കറിന് തിരിച്ചടിയായി.

ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങള്‍ കെട്ടുകഥയാണെന്നും വാദിച്ചു. എന്നാല്‍ ശിവശങ്കറിനെതിരായ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്

ഇഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി , തിങ്കള്‍ , ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശിവശങ്കറെ കോടതിയില്‍ ഹാജരാക്കും . ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര പ്രതികരിച്ചു.