ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ഗവിയിൽ അങ്കണവാടി ജീവനക്കാരി മേനക കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നെന്നാണു നിഗമനം. മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം തോടിനു സമീപത്തേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രതി വിനോദ് കുമാർ പൊലീസിനു മൊഴി നൽകിയത്.

ഇന്നലെ രാത്രി ഏഴിനാണു മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഗവിയിലുള്ള വീട്ടിൽ എത്തിക്കാനായത്. മൃതദേഹം ഇന്ന് 11നു ഗവി പൊതുശ്മശാനത്തിൽ സംസ്കരിക്കും. പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Read more

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായി എത്തിയ ആംബുലൻസ് ഗവിക്കു സമീപം കംപ്രഷൻ മുക്കിൽ നാട്ടുകാർ തടഞ്ഞു. നേതാക്കൾ എത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ച ശേഷമാണ് ആംബുലൻസിനു മുന്നോട്ട് പോകാനായത്. മേനകയുടെ വീടിനു സമീപത്തു വൻജനാവലി തടിച്ചുകൂടിയതോടെ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.