മില്‍മ ഡയറിയില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് സംശയം; ഒന്‍പതുപേര്‍ ചികിത്സയില്‍

പാലക്കാട് കല്ലേപ്പുള്ളി മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. ഇത് ശ്വസിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പൈപ്പുകള്‍ മാറ്റുന്നതിനിടെയാണ് അമോണിയം വാതകം ചോര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാതകം വ്യാപിച്ചതോടെ സമീപ പ്രദേശങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. െഇതിന് പിന്നാലെ കുട്ടികള്‍ക്കടക്കം ശ്വസംമുട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അഞ്ച് വിദ്യാര്‍ത്ഥിനികളടക്കം ഒന്‍പതു പേരാണ് ബുദ്ധിമുട്ടികളെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ സ്വീകരക്കേണ്ട നടപടികള്‍ പ്ലാന്റിലെ അധികൃതര്‍ ഗൗനിച്ചില്ലെന്നും, ഇതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമായതെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് രാത്രിയില്‍ ഡയറിക്കുമുന്നിലെത്തി പ്രതിഷേധിച്ചത്.

Read more

ഇതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റിലെ അറ്റകുറ്റപ്പണികള്‍ താത്ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. എന്നാല്‍ അപകരമായ തരത്തില്‍ വാതകം ചോര്‍ന്നിട്ടില്ലെന്ന വിശദീകരണവുമായി മില്‍മ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്.