ഒന്നേ മുക്കാല്‍ വര്‍ഷം ചിന്താ ജെറോം താമസിച്ചത് സ്റ്റാര്‍ ഹോട്ടലില്‍, ചെലവ് 38 ലക്ഷം'; ഇ.ഡിയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പേരില്‍ വീണ്ടും വിവാദം. രണ്ട് വര്‍ഷത്തോളമായി കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലിലാണ് ചിന്ത താമസിച്ചുവരുന്നതെന്ന് ആരോപിച്ചാണ് പുതിയ വിവാദം. പ്രതിദിനം 8500 രൂപയോളം വരുന്ന റിസോര്‍ട്ടില്‍ താമസിച്ച ചിന്തയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

സീസണ്‍ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാര്‍ട്മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാല്‍ വര്‍ഷമായി 38 ലക്ഷം രൂപയാണു റിസോര്‍ട്ടിനു ചിന്ത നല്‍കേണ്ടത്.

ഈ തുക എവിടെ നിന്നു നല്‍കിയെന്ന് അന്വേഷിക്കണം എന്നും പരാതിയില്‍ പറയുന്നു. തുക നല്‍കിയിട്ടില്ലെങ്കില്‍ പല ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് വേണ്ടി ചിന്ത ജെറോമിന് സൗജന്യമായി നല്‍കിയെന്ന് വിശദീകരിക്കണമെന്ന് വിഷ്ണു സുനില്‍ ആവശ്യപ്പെട്ടു.

അതേസമയം അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് റിസോര്‍ട്ടിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ചതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ചികിത്സക്ക് ശേഷം മാസങ്ങള്‍ക്കുളളില്‍ സ്വന്തം വീട്ടിലേക്ക് മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിസോര്‍ട്ടിലെ ആയുര്‍വേദ കേന്ദ്രത്തില്‍ താന്‍ ഇല്ലെങ്കിലും അമ്മയെ പരിചരിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നും അവര്‍ വിശദീകരിച്ചു.