ലോക്ഡൗണിന്‌ സാദ്ധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; സർവകക്ഷി യോഗം ഇന്ന്

സംസ്ഥാനത്ത് പ്രതിദിന കാൽലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാദ്ധ്യത. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗം നിർണായകമാണ്.

നിയന്ത്രണങ്ങൾ ഏതുരീതിയിൽ വേണമെന്ന് ചർച്ച ചെയ്യാനും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചത്. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളെ കോൺഗ്രസ് പിന്തുണയ്ക്കും. പൂർണമായ അടച്ചിടലിനോട് എൽഡിഎഫും യോജിക്കില്ല. പൂർണ ലോക്ഡൗൺ തൊഴിൽനഷ്ടത്തിനും കൂടുതൽ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സർക്കാരിന്റെ നിലപാട്. ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

വോട്ടെണ്ണൽ ദിനത്തിലെ മുൻകരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.