പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

എന്‍ഡിടിവി, ആക്‌സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളുകളെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയം പ്രവചിച്ചതിന് പിന്നാലെ മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗ പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം പ്രവചിച്ചാണ് ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന് 82 മുതല്‍ 94 സീറ്റുവരെ ലഭിക്കാമെന്നാണ് മനോരമയുടെ പ്രവചനം. എല്‍ഡിഎഫിന് 44 മുതല്‍ 56വരെ സീറ്റുകള്‍ ലഭിക്കാമെന്നും ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം.

എന്‍ഡിഎ ഒന്നു മുതല്‍ മൂന്ന് സീറ്റുവരെ നേടാനുള്ള സാധ്യതയും മനോരമ ന്യൂസ് പ്രവചിക്കുന്നു. യുഡിഎഫിന് 43% വോട്ട് ലഭിക്കുമെന്നും ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 3% കൂടുതലാണെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫിന് 38% വോട്ട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 7% കുറവ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 14% ആകുമെന്നും അത് കഴിഞ്ഞ തവണത്തേക്കാള്‍ 3% കൂടുതല്‍ ആണെന്നുമാണ് മനോരമ ന്യൂസ് പറയുന്നത്. വടക്കന്‍മധ്യ കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്.

മനോരമ യുഡിഎഫിന് 82-94 സീറ്റ് പ്രവചിക്കുമ്പോള്‍ നേരത്തെ പുറത്തുവന്ന ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 78-90 സീറ്റുകള്‍ പിടിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പറയുന്നു. എന്‍ഡിവിയുടെ സര്‍വ്വേ 75-85 സീറ്റാണ് യുഡിഎഫിന് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സും 75 മുതല്‍ 85 സീറ്റെന്ന് പ്രവചിക്കുന്നു.