കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ പണിമുടക്കില്‍ അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പണിമുടക്കുന്നത്. അവശ്യസര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസം കൊച്ചി മെട്രോ ട്രെയിന്‍, വാട്ടര്‍ മെട്രോ സര്‍വീസുകളെ ബാധിക്കില്ല. പതിവു പോലെ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകുമെന്നാണ് ട്രേഡ് യൂണിയനുകള്‍ അവകാശപ്പെടുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത.

ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികള്‍ പണിമുടക്കും. ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

Read more

സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഐഎന്‍ടിയുസി കേരളത്തില്‍ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. പണിമുടക്കില്‍ ബിജെപിയുടെ തൊഴിലാളി സംഘനയായ ബിഎംഎസ് പങ്കെടുക്കുന്നില്ല.