ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഒളിവില്‍; തേടിയിറങ്ങി പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ രജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിത നേതാവ് ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസ്.

ആകാശും സൂഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും ഒളിവിലാണ്. ആകാശ് ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേരുടെയും ഫോണുകള്‍ നിശ്ചലമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള പരിശോധനയും വിജയിച്ചിട്ടില്ല.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം നടക്കുന്നുണ്ട്. അതേസമയം പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.