ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്.
പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെയും 133 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ. യാത്രക്കാരുടെ പട്ടികയിൽ മലയാളികളുമുണ്ടെന്നാണ് വിവരം.
242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്ന് വീണത്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായാണ് വിവരം.
ഔദ്യോഗിക പ്രസ്താവനയിൽ, എയർ ഇന്ത്യ വിമാനാപകടം സ്ഥിരീകരിച്ചു, കൂടുതൽ വിശദാംശങ്ങൾക്കായി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്ന് അവർ അറിയിച്ചു. “അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തിൽ പെട്ടു. ഈ നിമിഷം, ഞങ്ങൾ വിശദാംശങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ അപ്‌ഡേറ്റുകൾ എത്രയും വേഗം പങ്കിടും” -എയർ ഇന്ത്യ അറിയിച്ചു.