ആര്‍എസ്എസ് പരിപാടിക്ക് പിന്നാലെ ബിജെപി വേദിയിലും ഔസേപ്പച്ചന്‍; ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

സിനിമ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. തൃശൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനവേദിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും ബിജെപി വേദിയിലെത്തി. ഭാരതം ലോകത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമാണെന്നും ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. മറ്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് വളര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ചിന്തയില്‍ വളരണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്ന് പ്രശംസിക്കാനും ഔസേപ്പച്ചന്‍ മറന്നില്ല. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം 2024ല്‍ നടത്തിയ വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയാണ് ഔസേപ്പച്ചന്‍ ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കില്‍ അത് ആര്‍എസ്എസിന്റെ വിശാലതയാണു കാണിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു വേദിയിലെത്തിയ ഫക്രുദ്ദീന്‍ അലിയുടെ പ്രതികരണം. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി ഗോപാലകൃഷ്ണന്‍ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാന്‍ യോഗ്യനാണെന്നും ഫക്രുദ്ദിന്‍ അലി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങള്‍ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീന്‍ അലി കൂട്ടിച്ചേര്‍ത്തു.

Read more

ഔസേപ്പച്ചനെയും ഫക്രുദ്ദീന്‍ അലിയെയും ബി.ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയില്‍ മത്സരിക്കാനാണ് ഇരുവരേയും ഗോപാലകൃഷ്ണന്‍ ക്ഷണിച്ചത്. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.