ഭർത്താവിനെ കൊന്നെന്ന് തല്ലി സമ്മതിപ്പിച്ചത്, പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്സാന

പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ ജാമ്യത്തിലറങ്ങിയ അഫ്സാനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പൊലീസിനെതിരെയാണ് അഫ്സാനയുടെ വെളിപ്പെടുത്തൽ. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചിട്ടെന്ന് അഫ്സാന പറ‍ഞ്ഞു.

രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.

മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവർ മാധ്യമങ്ങളെ കാണിച്ചു.ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു.പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകുമെന്നും അവർ പറഞ്ഞു.

നൗഷാദിന്റെ കൂടെ പോകാനാകില്ല. അയാൾ സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടുവെന്നും അഫ്സാന പറഞ്ഞു.

സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു.

കേസിൽ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു ഇവർ. ഭര്‍ത്താവിനെ കൊന്നെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ നൗഷാദ് തിരിച്ചെത്തുകയായിരുന്നു.

നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന ആദ്യം പൊലീസിന് നൽകിയ മൊഴി.ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. ഭാര്യയുടെ മൊഴി കണക്കിലെടുത്ത് പൊലീസ് പലയിടത്തും കുഴിച്ച് നോക്കിയിരുന്നു.

ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.