ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന് മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും. ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിന് പിന്നാലെയാണ് തീരുമാനം. നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ 25-നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ യുടി ബ്ലോക്കിലായിരുന്നു അഫാൻ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകണമെന്ന് അഫാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജയിൽ വാർഡൻ അഫാനെ ശുചിമുറിയിൽ എത്തിച്ചു. ഇതിനിടെയാണ് അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ അഫാനെ കണ്ടെത്തിയത്.

പിന്നാലെ അഫാനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. അഫാൻ ഓർമ്മശക്തി വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു ബോധം വന്നപ്പോൾ അഫാൻ പറഞ്ഞത്.

Read more