അഡ്വ. എ. ജയശങ്കറെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി

രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ജയശങ്കറിന്റെ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. സിപിഐയെയും എൽ.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് ജയശങ്കറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോർട്ട്. ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടതിനുള്ള ക്യാമ്പയിന്‍ തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇത് ജൂണിലേക്ക് മാറ്റി.

2020 ജൂലൈയില്‍ ജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജയശങ്കർ പാർട്ടിക്കെതിരെയും മുന്നണിക്കെതിരെയും വിമര്‍ശനം തുടര്‍ന്നെന്നും നേതൃത്വം പറയുന്നു. ജയശങ്കർ സി.പി.ഐ അംഗം മാത്രമായിരുന്നെന്നും പാർട്ടിയുടെ മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു എന്നും നേതൃത്വം വ്യക്തമാക്കി.

എന്നാല്‍, പുറത്താക്കലുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കര്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാര്‍ത്ഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് തന്നെ പുറത്താക്കിയ കാര്യം അറിയുന്നതെന്നും പുറത്താക്കിയ വിവരം ബന്ധപ്പെട്ടവര്‍ തന്നെ അറിയിച്ചിട്ടില്ലെന്നും ജയശങ്കർ പ്രതികരിച്ചു.