മുഖ്യമന്ത്രിയോട് യാതൊരുവിധ സ്‌നേഹവുമില്ല; പിണറായിയും മോദിയും എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍; ഞാന്‍ എപ്പോഴും പ്രതിപക്ഷത്ത്; ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന് ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനോട് യാതൊരുവിധ സ്‌നേഹവുമില്ലെന്ന് അഡ്വ. എ ജയശങ്കര്‍. ഒരു മമതയും അദേഹത്തിനോടില്ല. ഇടതുപക്ഷ തത്വങ്ങള്‍ അടിയറവ് വെച്ചാണ് പിണറായി ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിയിലേക്ക് പിണറായിയുടെ നേതൃത്വത്തില്‍ വീണു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും അദേഹം പറഞ്ഞു. നേതൃത്വം നല്‍കുന്നതില്‍ പിണറായി വിജയന്‍ പരിപൂര്‍ണനാണ്. അത് കോവിഡ് കാലത്ത് കണ്ടതാണ്. ഇതിലൂടെയാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായിക്ക് വരാന്‍ സാധിച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നല്ല സാദൃശ്യങ്ങളുണ്ട്. രണ്ടു പേരും എന്തു ചെയ്യാന്‍ തയാറുള്ളവരാണ്. അവര്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പിലാക്കും. അവര്‍ രണ്ടുപേര്‍ക്കും കൂടെ നില്‍ക്കുന്നവരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ സിപിഐ അംഗമാണ് പക്ഷെ പാര്‍ട്ടിഅടിമ അല്ലെന്നും ജയശങ്കര്‍ 24 ന്യൂസ് ചാനല്‍ നടത്തിയ ജനകീയ കോടതിയില്‍ പറഞ്ഞു. ഞാന്‍ ഒരു സംഘപരിവാര്‍ അനുകൂലിയാണെന്ന് വരുത്തി തീര്‍ക്കേണ്ടത് സിപിഎമ്മിന്റെ ലക്ഷ്യമാണ്.

Read more

എനിക്ക് സിപിഐയുടെ ഭാഗത്ത് നിന്നും ഒരു വിലക്ക് ഉണ്ടായിട്ടില്ല. എനിക്ക് എന്റെ അഭിപ്രായം പറയാന്‍ പാര്‍ട്ടി സ്വതന്ത്രം തന്നിട്ടുണ്ട്. ഞാന്‍ എപ്പോഴും പ്രതിപക്ഷത്താണ്. ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് എ ജയശങ്കര്‍ പറഞ്ഞു. രാജ്യത്ത് നിരവധി പാര്‍ട്ടികള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി സിപിഐയാണ്. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രതിപക്ഷ സ്വരം അസ്തമിക്കും.