കാര്‍ ഓടിയത് അമിത വേഗത്തില്‍, ബ്രേക്ക് ചവിട്ടിയില്ല; സീറ്റുബല്‍റ്റുകള്‍ ധരിച്ചില്ല; ചാവാനായി ഇടിച്ചുകേറ്റി; ഹാഷിമും അനൂജയും മരിച്ച സംഭവത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

അടൂര്‍ പട്ടാഴിമുക്കില്‍ നടന്ന അപകടം സൃഷ്ടിച്ചതെന്ന് മാട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം(31) മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലന്നും. കാര്‍ അമിത വേഗതയിലായിരുന്നു. തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.

ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങള്‍ ടയറിലും റോഡിലും കണ്ടെത്താനായിട്ടില്ല. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. അതുകൊണ്ടു തന്നെ അപകടത്തില്‍ പരിക്ക് ഗുരുതരമായി മാറി. മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് ബോധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനൂജയുടെ ജീവന്‍ കൂടി നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഹാഷിം ലോറിയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറില്‍ പിടിവലി നടന്നിരിക്കാമെന്നും അതിനു ശേഷമാകാം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്നുമാണു സംശയിക്കുന്നത്. അനുജ ഉള്‍പ്പെടെ അധ്യാപകര്‍ സ്‌കൂളില്‍നിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയില്‍ എത്തിയപ്പോള്‍ ഹാഷിം കാര്‍ ബസിനു മുന്നില്‍ കയറ്റിനിര്‍ത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവര്‍ ഇറങ്ങിയില്ല.

അവര്‍ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോള്‍ സഹോദരന്‍ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅധ്യാപകര്‍ പൊലീസിനു മൊഴി നല്‍കി. അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ പോയ കാര്‍ അടൂരില്‍നിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.

മങ്ങാട് ആലേപ്പടിയില്‍ വച്ചു കാറിന്റെ ഇടതുവശത്തെ വാതില്‍ 3 തവണ തുറന്നെന്നും ഒരു കാല്‍ വെളിയിലേക്കു കണ്ടതായും ഏനാദിമംഗലം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ മാരൂര്‍ ശങ്കര്‍ വെളിപ്പെടുത്തി. ശങ്കര്‍ അടൂരില്‍നിന്നു രാത്രിയില്‍ മാരൂരിലേക്കു പോകുമ്പോഴാണ് ഇതു കണ്ടത്. രക്ഷപ്പെടുന്നതിനു വേണ്ടിയാകാം വാതില്‍ തുറന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അനുജയെ കയറ്റി ഹാഷിം അമിതവേഗത്തില്‍ കാറോടിച്ചു പോയപ്പോള്‍ സഹഅധ്യാപകര്‍ക്കു സംശയം തോന്നിയിരുന്നു. അവര്‍ കാറിനു പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അധ്യാപകര്‍ അനുജയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു. ഇതിനിടെ അനുജ തിരികെ അധ്യാപകരെ വിളിച്ചു സുരക്ഷിതയാണെന്നും പറഞ്ഞു. സഹഅധ്യാപകര്‍ അനുജയുടെ ബന്ധുക്കളെ വിളിച്ച് അനുജന്‍ വിഷ്ണു കൂട്ടിക്കൊണ്ടു പോയതായി അറിയിച്ചു.

എന്നാല്‍, അങ്ങനെ ഒരു അനുജന്‍ ഇല്ലെന്നാണു ബന്ധുക്കള്‍ പറഞ്ഞത്. സംശയം തോന്നി അധ്യാപകര്‍ പരാതി നല്‍കാന്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ഈ സമയത്താണു പട്ടാഴിമുക്കില്‍ അപകടം നടന്നിട്ടുണ്ടെന്നും 2 പേര്‍ മരിച്ചതായുമുള്ള വിവരം സ്റ്റേഷനില്‍ ലഭിച്ചത്. പെട്ടെന്ന് അധ്യാപകര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണു മരിച്ചതില്‍ ഒരാള്‍ അനുജയാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ബന്ധുക്കള്‍ എത്തിയാണു ഹാഷിമിനെ തിരിച്ചറിഞ്ഞത്.