എന്‍ എസ് എസ് ആസ്ഥാനത്ത് പോയി കോണ്‍ഗ്രസിലെ ആരും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ്; തരൂര്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രം

എന്‍ എസ് എസ് – എസ് എന്‍ ഡി പി ഐക്യനീക്കത്തില്‍ നിന്ന് എന്‍ എസ് എസ് പിന്മാറിയ വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിഷയത്തില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് പോയി കോണ്‍ഗ്രസിലെ ആരും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചുരുക്കി കാണിക്കരുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ച് ആശങ്കയും എന്‍ എസ് എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാര്‍ട്ടി തീരുമാനമെന്നും യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. തരൂര്‍ എഐസിസിവര്‍ക്കിംഗ് പ്രസിഡന്റായി പാര്‍ട്ടിയില്‍ സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തരൂര്‍ സി പിഎമ്മിലേക്ക് പോകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സിപിഎം ആവശ്യം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ആരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു സ്വര്‍ണ്ണക്കൊള്ള വിഷയം ജനങ്ങളിലെത്തിക്കുന്നതില്‍ യു ഡി എഫ് വിജയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Read more

സംസ്ഥാനത്തെ ആരോഗ്യരംഗം പൂര്‍ണ്ണമായും തകര്‍ന്നെന്ന് പരിഹസിച്ച അടൂര്‍ പ്രകാശ് കോന്നി മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോന്നിയില്‍ വെച്ച് ജില്ലാ കളക്ടര്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്നും എന്തുകൊണ്ടാണ് കളക്ടറെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.