800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

മദ്യകുപ്പികളിലെ പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഒഴിവാക്കാന്‍ നടപടിയുമായി എക്‌സൈസ് വകുപ്പ്. 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറയ്ക്കാന്‍ കണ്ടെടുത്ത മാര്‍ഗം എക്സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

മദ്യ ഉപഭോഗത്തില്‍ മുന്നിലുള്ളതിനാല്‍ പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം. 800 രൂപയ്ക്ക് മുകളിലുള്ള വിലകൂടിയ മദ്യങ്ങളെല്ലാം ഗ്ലാസ് നിര്‍മ്മിതമായിരിക്കണമെന്നതോടൊപ്പം വിലകുറഞ്ഞ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വാങ്ങുന്നവരില്‍ നിന്ന് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യാനുള്ള നടപടിയും സര്‍ക്കാര്‍ തുടങ്ങും.

Read more

പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരിച്ചെടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ബെവ്‌കോ ഈടാക്കും. ഈ പ്ലാസ്റ്റിക് കുപ്പി കുപ്പി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുടി കഴിഞ്ഞു കുപ്പി വഴിയില്‍ തള്ളാതെ ബീവറേജസില്‍ തിരിച്ചെത്തിച്ചാല്‍ അധികമായി മുടക്കിയ 20 രൂപ തിരിച്ചു കിട്ടുമെന്ന് സാരം. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇതിനെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.