എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ സ്വന്തമാക്കിയ അദാനി ഗ്രൂപ്പിന്റെ നീക്കം സംഘപരിവാറിന്റെ രാഷ്ട്രീയ കരുനീക്കങ്ങളെ ഓര്‍മ്മിപ്പിക്കുന്നു: തോമസ് ഐസക്

എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണമെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. മാധ്യമരംഗത്തും പിടിമുറുക്കാന്‍ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ല. എന്‍ഡിടിവിയുടെ ഓഹരികള്‍ വാങ്ങിയത് അദാനി ഗ്രൂപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്.

അദാനി ഗ്രൂപ്പിന്റെ ഈ നീക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുതിരക്കച്ചവടത്തിലൂടെ രായ്ക്കുരാമാനം കൈയടക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയക്കരുനീക്കങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണം. മാധ്യമരംഗത്തും പിടിമുറുക്കാന്‍ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ല. എന്‍ഡിടിവിയുടെ ഓഹരികള്‍ വാങ്ങിയത് അദാനി ഗ്രൂപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇനിയും 26 ശതമാനം കൂടി ഓഹരികള്‍ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്. ഇതുകൂടി പൂര്‍ത്തിയായാല്‍ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി പങ്കാളിത്തം 55 ശതമാനമാകും.

ഈ ഓഹരി കൈക്കലാക്കിയതു ഗൂഡരീതിയിലാണ്. 2009-10-ല്‍ എന്‍ഡിടിവി വിശ്വപ്രധാന കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ആവശ്യപ്പെട്ടാല്‍ ആ തുക ഓഹരിയാക്കി കൊടുക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ എന്‍ഡിടിവിയുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ പിഴ ഈടാക്കിക്കൊണ്ട് പ്രതിസന്ധിയിലാക്കി. വായ്പാ തിരിച്ചടവ് മുടങ്ങി. അദാനി ചെയ്തത് ഈ കമ്പനിയ തന്നെ വിലയ്ക്ക് എടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥരെന്ന നിലയില്‍ വായ്പയ്ക്കു തുല്യമായ ഓഹരികള്‍ ആവശ്യപ്പെട്ട കത്ത് എഴുതിയിരിക്കുകയാണ്. അങ്ങനെയാണ് അദാനി 29 ശതമാനം ഓഹരി കൈക്കലാക്കിയെന്ന് അവകാശപ്പെടുന്നത്.

രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്വകാര്യവാര്‍ത്താചാനലാണ് എന്‍ഡിടിവി. അനുദിനം ജീര്‍ണ്ണിക്കുന്ന ദൃശ്യമാധ്യമമേഖലയിലെ വേറിട്ട സാന്നിധ്യമായിരുന്നു ഈ സ്ഥാപനത്തിന്റേത്. ദേശീയമാധ്യമങ്ങളൊക്കെ സംഘപരിവാറിനാല്‍ വിലയ്‌ക്കെടുക്കപ്പെടുകയോ ഭീതിയിലായി നിശ്ശബ്ദമാവുകയോ ചെയ്യുന്ന ഒരു കാലത്താണ് എന്‍ഡിടിവി ചെറുത്തുനില്ക്കുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം തകര്‍ക്കുകയും നാടിനെ വര്‍ഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സര്‍ക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോര്‍പ്പറേറ്റ് രാക്ഷസന്‍ അദാനി കൈയടക്കുന്നത്.

ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങുന്നത്. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാന്‍ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കില്‍ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം. എന്നാല്‍, നേരിട്ട് അദാനിക്ക് ഓഹരി വില്‍ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എന്‍ഡിടിവി അറിയിക്കുന്നത്.

പ്രധാന ഓഹരിയുടമകളായ രാധികാ റോയിയോ പ്രൊണൊയ് റോയിയോ ഉടമസ്ഥാവകാശം വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. എന്‍ഡിടിവിയുടെ സ്ഥാപകരെ ഇരുട്ടില്‍നിര്‍ത്തിക്കൊണ്ട് മറയ്ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികള്‍ നടന്നു എന്നാണ് ഇതിനര്‍ത്ഥം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുതിരക്കച്ചവടത്തിലൂടെ രായ്ക്കുരാമാനം കൈയടക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയക്കരുനീക്കങ്ങളെ ഓര്‍മ്മിപ്പിക്കുന്നു അദാനി ഗ്രൂപ്പിന്റെ ഈ നീക്കം.