നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

ചലച്ചിത്ര നടന്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.15- ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിനിമ മേഖലയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് കോട്ടയം പ്രദീപ് കടന്നുവന്നത്. ഐവി ശശിയുടെ 2001ലെ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം ലൈഫ് ഓഫ് ജോസൂട്ടി, , അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ റോളുകളില്‍ തിളങ്ങി.

2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് അവസാനം റിലീസായ ചിത്രം. നാടക രംഗത്തും കോട്ടയം പ്രദീപ് സജീവമായിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് എല്‍.ഐ.സിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.