പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാൻ നടപടി സ്വീകരിക്കും, രണ്ടില ചിഹ്നം വിട്ടുകൊടുക്കില്ല: ജോസ്.കെ.മാണി

അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (എം) നൽകിയ വിപ്പ് ലംഘിച്ച പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം. പി. ഇത് സംബന്ധിച്ച് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായാണു ഈ തീരുമാനമെടുത്തത് എന്ന് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്ന ജോസ് കെ.മാണി പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് തിരഞ്ഞെടുപ്പ് വി‍ജ്ഞാപനം വരുമ്പോൾ പാർട്ടി നിലപാട് പ്രഖ്യാപിക്കും. കുട്ടനാട്ടിൽ മത്സരിക്കുമെന്നു പി.ജെ. ജോസഫ് പറയുന്നത് ഏതു ചർച്ചയുടെ അടിസ്ഥാനത്തിലാണ് എന്ന് ജോസ് കെ.മാണി ചോദിച്ചു.

കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.ജെ.ജോസഫിന് മേല്‍വിലാസമോ ചിഹ്നമോ ഇല്ലെന്നും ജോസ് പറഞ്ഞു. രണ്ടില ചിഹ്നം വിട്ടു കൊടുക്കില്ല. പാലായിൽ ചിഹ്നം തരാത്തവർക്കുള്ള കാവ്യനീതിയാണ് ഇതെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.