തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചു; കൊലപാതകമെന്ന് നാട്ടുകാര്‍, പ്രതിഷേധം

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഇയാളുടെ മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.

ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും ഉണ്ടായി.

തുടര്‍ന്ന് പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ, സുരേഷിനെ രക്ഷിക്കാനായില്ല. പല ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു സുരേഷ്.