തൃപ്പൂണിത്തുറ പാലത്തിലെ അപകടം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തിലെ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ പാലം നിര്‍മ്മാണത്തിന്റെ കരാറുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ ഇതുവഴി ബൈക്കില്‍ എത്തിയ വിഷ്ണുവാണ് മരിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം.

വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആറ് മാസത്തിലധികമായി പണി തുടര്‍ന്നിരുന്ന പാലത്തില്‍ നിര്‍മ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഇതും ഉണ്ടായിരുന്നില്ല.

സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.