ആം ആദ്മി - ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല; പിണറായി സര്‍ക്കാര്‍ രാജ്യത്തെ മികച്ച ബദല്‍ മാതൃകയെന്ന് ഇ.പി ജയരാജന്‍

പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ രാജ്യത്തെ മികച്ച ബദല്‍ മാതൃകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആം ആദ്മി ട്വന്റി-ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല. ആരുടെയും വോട്ട് വേണ്ടെന്ന് പറയുന്നില്ല. തൃക്കാക്കരയില്‍ ട്വന്റി ട്വന്റി നിലപാട് അറിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

അതേസമയം തൃക്കാക്കരയില്‍ ആം ആദ്മി – ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂവെന്ന് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞിരുന്നു. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവെച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരുക, അഴിമതി കുറയ്ക്കുക എന്നിവയും തങ്ങളുടെ അജണ്ടയായി അവര്‍ പറയുന്നു. സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. തൃക്കാക്കരയില്‍ വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം വിഷയം. വികസനത്തെ പിന്തുണക്കുന്നവര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്നുമാണ് സ്വരാജ് പറഞ്ഞത്.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് വളപ്പില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.