ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവം; നന്ദുവിന് മര്‍ദ്ദനം ഏറ്റിരുന്നെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസ്, എട്ട് പേര്‍ക്ക് എതിരെ കേസ്‌

ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് മരിച്ച നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പൊലീസ്. സംഭവത്തില്‍ എട്ട് പേര്‍ക്ക് എതിരെ കേസെടുത്തു. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. നന്ദുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി ചെന്ന് ഭീഷണിപ്പെടുത്തിയതിനാണ് മറ്റുള്ളവര്‍ക്ക് എതിരെ കേസെടുത്തത്.

മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിന് ഇടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ നിഗമനം.

ഞായറാഴ്ച വൈകുന്നേരം പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷമാണ് നന്ദുവിനെ കാണാതായത്.

നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്.