എ. വിജയരാഘവന്‍ പി.ബിയിലേക്ക്; കെ.എന്‍ ബാലഗോപാലും, പി.രാജീവും സി.സിയില്‍, കേന്ദ്ര നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങള്‍

കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലേക്ക്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമനായിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള വനിത പ്രതിനിധികളായി വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി, സി.എസ്.സുജാത, എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തന്നെ തുടരും.

ഇന്നലെ രാത്രി ചേര്‍ന്ന് പിബി യോഗത്തിലാണ് ധാരണയായിരിക്കുന്നത്. ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം സിസി അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

പിബിയില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ള ഒഴിയുന്നതോടെയാണ് വിജയരാഘവന്‍ കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാനായി എത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനറാണ് എ വിജയരാഘവന്‍. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ള പിബിയിലേക്ക് എത്തും. പ്രായപരിധി മാനദണ്ഡം അടിസ്ഥാനമാക്കി ഹന്നന്‍ മൊള്ള ഒഴിയുന്ന ഒഴിവലേക്കാണ് ധാവ്‌ള എത്തുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ് അംഗവും, ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമായ രാമചന്ദ്ര ഡോമും പിബിയിലെത്തും. ആദ്യ ദളിത് പ്രാതിനിധ്യമായാണ് രാമചന്ദ്ര ഡോം എത്തുക. കേരളത്തില്‍ നിന്ന ദളിത് പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദളിത് പ്രാതിനിധ്യം കാര്യമായി പരിഗണിക്കപ്പെട്ടിരുന്നു.

ബിമന്‍ ബോസും സൂര്യകാന്ത് മിശ്രയും പിബിയില്‍ നിന്ന് ഒഴിയുകയാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരും ഒഴിയും.