വിവാദമായ പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്ന് പറഞ്ഞ വി ഡി സതീശൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണിതെന്നും വിമർശിച്ചു.
സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം വിസി നിയമനത്തിൽ, ഏത് സംഘപരിവാർ നേതാവിന്റെ ഇടപെടലിലാണ് മുഖ്യമന്ത്രി ഒത്തുതീർപ്പിന് തയ്യാറായതെന്നും വിഡി സതീശൻ ചോദിച്ചു. എല്ലാ കാര്യത്തിലും ഒത്തുതീർപ്പാണ് ഉണ്ടാകുന്നത്. മേയര്‍ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നവരുടെ അഭിപ്രായം കൂടി ആരാഞ്ഞ് ആണ് ഉചിതമായ വ്യക്തിയെ തിരഞ്ഞെടുക്കുക എന്നും വിഡി സതീശൻ പറഞ്ഞു.







