മനുഷ്യന്റെ കെടുതി ഇത്ര വന്യമായി ആഘോഷിക്കുന്ന ഒരു മാധ്യമസ്ഥാപനം: 'മാധ്യമ'ത്തിനെതിരെ രവിചന്ദ്രൻ സി

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് സ്വാതന്ത്ര ചിന്തകൻ രവിചന്ദ്രൻ സി. മനുഷ്യന്റെ കെടുതി ഇത്ര വന്യമായി ആഘോഷിക്കുന്ന ഒരു മാധ്യമസ്ഥാപനം കേരളത്തില്‍ ഉണ്ടെന്നത് താലിബാന്റെ ക്രൂരതകള്‍ അയ്യായിരം കിലോമീറ്റര്‍ അകലെയാണെന്ന മലയാളിയുടെ നിലവിലുള്ള ആശ്വാസത്തിന് ആഴത്തില്‍ പരിക്കേല്‍പ്പിക്കുന്നതാണെന്ന് രവിചന്ദ്രൻ സി ഫെയ്‌സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഒരു മതോല്‍പ്പന്നമായ മാധ്യമം ദിനപത്രം പണ്ട് താലിബാനെ വിസ്മയമായി കണ്ട് കോള്‍മയിര്‍ കൊണ്ട് കുഴഞ്ഞു വീഴുകയും പിന്നീട്‌ ‘മുസ്ലിം കിഡ്‌നി ആവശ്യമുണ്ട്’ എന്ന ഉദാത്ത പരസ്യം കൊടുത്ത് ചാടിയെഴുന്നേല്‍ക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട് എന്നും രവിചന്ദ്രൻ പറഞ്ഞു.

രവിചന്ദ്രൻ സിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കെടുതിയുടെ ആഘോഷം

മൂന്ന് ദിവസത്തിന് മുമ്പുള്ളതാണെങ്കിലും ഈ തലക്കെട്ട് ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ഈ മതോല്‍പ്പന്നം പണ്ട് താലിബാനെ വിസ്മയമായി കണ്ട് കോള്‍മയിര്‍ കൊണ്ട് കുഴഞ്ഞു വീഴുകയും പിന്നീട്‌ ‘മുസ്ലിം കിഡ്‌നി ആവശ്യമുണ്ട്’ എന്ന ഉദാത്ത പരസ്യം കൊടുത്ത് ചാടിയെഴുന്നേല്‍ക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മതപ്രചരണത്തിന്റെ മാധ്യമമാര്‍ഗ്ഗം എന്ന രീതിയില്‍ പൊതുവെ അംഗീകരിക്കപെട്ടിരുന്നു. പക്ഷെ ഈ തലക്കെട്ട് ശരിക്കും കടുംവെട്ട് തന്നെ.

ഒരു ജനതയെ തോക്കിന്‍മുനയില്‍ ചൂണ്ടി അധികാരം കവര്‍ന്നെടുത്ത മതവെറിയരുടെ പ്രാകൃത അധിനിവേശത്തെ വാഴ്ത്തിപ്പാടിയിരിക്കുന്നു! എത്ര എളുപ്പം! എഴുതിയവര്‍ക്കത് ആസ്വദിക്കേണ്ടതില്ലല്ലോ. അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമായത്രെ! ആര്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമായത്?! സ്ത്രീകളെ മനുഷ്യരായി പോലും അംഗീകരിക്കാത്ത, അവരെ വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിക്കാത്ത, അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാത്ത, സംഗീതവും നൃത്തവും സിനിമയും മുതല്‍ സര്‍ഗ്ഗാത്മകമായ എന്തിനെയും നിര്‍ലജ്ജമായി നിരോധിക്കുന്ന, സഹജീവികളെ കൊന്നൊടുക്കാനായി സ്വയം പൊട്ടിത്തെറിക്കാന്‍ 5000 പേര്‍ വരുന്ന ബദ്രി ചാവേര്‍ ആര്‍മി ഉണ്ടാക്കി കാത്തിരിക്കുന്ന മതവെറിക്കൂട്ടം അഫ്ഗാനെ സ്വതന്ത്രമാക്കിയെന്നാണ് നിരീക്ഷണം!

ആരെയാണിവര്‍ സ്വതന്ത്രരാക്കിയത്? പ്രാണനും കയ്യില്‍പിടിച്ച് ചാവേര്‍ സ്‌ഫോടനംപോലും തൃണവല്‍ക്കരിച്ച് കാബൂള്‍ വിമാനത്താവളത്തിലേക്ക് ആര്‍ത്തലച്ചെത്തി ഓടയിലെ വെള്ളംപോലും കുടിച്ച് അവിടെ ദിവസങ്ങളോളും തമ്പടിച്ച പതിനായിരങ്ങളെ! സ്വകാര്യബസ്സിന്റെയെന്നപോലെ യാത്രാവിമാനത്തിന്റെ പിറകെ ഓടുകയും വിമാനചിറകുകളിലും ചക്രത്തിന്റെ മുകളിലുമൊക്കെ വെമ്പിയ പതിനായിരങ്ങളെ! തീ പിടിച്ച വീട്ടില്‍ നിന്നെന്നപോലെ പിഞ്ചുകുഞ്ഞുങ്ങളെ മതിലിനപ്പുറമുള്ള അജ്ജാത സൈനികര്‍ക്ക് എറിഞ്ഞുകൊടുത്ത അഫ്ഗാന്‍ അമ്മമാരെ! താലിബാനെ ഭയന്ന് രക്ഷപെടാന്‍പോലുമുള്ള ധൈര്യമില്ലാതെ ഇപ്പോഴും എലികളെപോലെ ഒളിച്ചിരിക്കുന്ന ജനലക്ഷങ്ങളെ! പ്രവേശന കവാടങ്ങളെല്ലാം അടച്ചിട്ടും പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ മൃഗസമാനമായ പെരുമാറ്റം അവഗണിച്ചും നിസ്സഹായരായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ!….എല്ലാവരെയും അവര്‍ സ്വതന്ത്രരാക്കിയിരിക്കുന്നു!! What a freedom!

മനുഷ്യന്റെ കെടുതി ഇത്ര വന്യമായി ആഘോഷിക്കുന്ന ഒരു മാധ്യമസ്ഥാപനം കേരളത്തില്‍ ഉണ്ടെന്നത് താലിബാന്റെ ക്രൂരതകള്‍ അയ്യായിരം കിലോമീറ്റര്‍ അകലെയാണെന്ന മലയാളിയുടെ നിലവിലുള്ള ആശ്വാസത്തിന് ആഴത്തില്‍ പരിക്കേല്‍പ്പിക്കുന്നതാണ്. പച്ചയായ മനുഷ്യത്വരാഹിത്യം കണ്ടിട്ടും മൗനംപാലിക്കാന്‍ പോലുമുള്ള മര്യാദയില്ലായ്മ പ്രകടമാകുമ്പോള്‍ മതവെറിയുടെ കാര്യത്തില്‍ താലിബാനോ ഐസിസോ അവസാന വാക്കല്ലെന്ന മഹാസത്യമാണ് തല പുറത്തിടുന്നത്.

Read more