ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് മാസം 30ന് ആയിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശേഖറിനെ ബന്ധുവായ പ്രതി പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്.

സംഭവിച്ചത് അപകടമാണെന്നും ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ന്ന് പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പും സംഭവ സ്ഥലത്ത് പരിശോധന പൂര്‍ത്തിയാക്കി. ഇന്നലെ പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖര്‍ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.

ക്ഷേത്ര മതിലില്‍ പ്രതി മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യം വാഹനാപകടത്തിനും അതിനെ തുടര്‍ന്നുള്ള മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമായിരുന്നു പൊലീസ് കേസെടുത്തത്. എന്നാല്‍ ആദിശേഖറിന്റെ കുടുംബം കൊലപാതകമാണെന്ന് ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തിന് ബലം നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. നാളെ പ്രതിയ്ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതി പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപം ഉന്നയിക്കുന്നതായി ആദിശേഖറിന്റെ കുടുംബം ആരോപിച്ചു.