ലക്ഷ്യമിട്ടത് 9000 കോടി; സമാഹരിച്ചത് 23263.73 കോടി രൂപ; നിക്ഷേപത്തില്‍ റെക്കോര്‍ഡിട്ട് സഹകരണബാങ്കുകള്‍; വിശ്വാസമാണ് തെളിയിച്ചുവെന്ന് മന്ത്രി

സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോര്‍ഡ് നേട്ടവുമായി സഹകരണ ബാങ്കുകള്‍. നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. ‘സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതല്‍ 2024 ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം നടന്നത്.

9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍ 7000 കോടി 14 ജില്ലകളില്‍ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആകെ സമാഹരിച്ച തുകയില്‍ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. എറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാന്‍ കോഴിക്കോട് ജില്ലക്കായി.

രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാര്‍ജറ്റ് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ലയില്‍ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേര്‍ന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും (ടാര്‍ജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാര്‍ജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.

മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങള്‍, ടാര്‍ജറ്റ് ബ്രാക്കറ്റില്‍ തിരുവനന്തപുരം 1171.65 കോടി (ടാര്‍ജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി (ടാര്‍ജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി (ടാര്‍ജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ (ടാര്‍ജറ്റ് 500 കോടി രൂപ), തൃശൂര്‍ 1169.48 കോടി രൂപ (ടാര്‍ജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി (ടാര്‍ജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ (ടാര്‍ജറ്റ് 150 കോടി രൂപ), കാസര്‍ഗോഡ് 865.21 കോടി രൂപ (ടാര്‍ജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയളവില്‍ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.

നിക്ഷേപ സമാഹരണത്തില്‍ ഉണ്ടായ ഈ നേട്ടം ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നില്‍ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങള്‍.

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപ സമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. ക്ഷേപ സമാഹരണത്തേയും, കേരളത്തിലെ സഹകരണ മേഖലയെയും ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.