‘അമ്മാ അച്ഛാ ഞാൻ പോകുന്നു'; കത്തെഴുതി വീടുവിട്ടിറങ്ങിയ ഗോവിന്ദനെ കണ്ടെത്തി, അന്വേഷണത്തിന് സഹായകമായത് സിസിടിവി ദൃശ്യങ്ങള്‍

കാട്ടാക്കടയില്‍ കത്തെഴുതിവെച്ച ശേഷം വീടുവിട്ടിറങ്ങിയ ഗോവിന്ദനെ കണ്ടെത്തി. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സിലാണ് കുട്ടിയുണ്ടായിരുന്നത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ കുട്ടിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലഭിച്ചത്. ബാലാരാമപുരം, കാട്ടാക്കട പൊലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. കൗണ്‍സിലിങ് നല്‍കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കും.

ഇന്ന് പുലര്‍ച്ചെയാണ് ആനാക്കോട് അനിശ്രീയില്‍ (കൊട്ടാരംവീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദ് (13 )വീടുവിട്ടിറങ്ങിയത്. ‘അമ്മാ അച്ഛാ ഞാൻ പോകുന്നു, എന്റെ കളർ സെറ്റ് എട്ട് എയിലെ ആദിത്യന് നൽകണം. ഞാൻ പോകുന്നു, എന്ന് സ്വന്തം ഗോവിന്ദൻ’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ.