'എനിക്ക് ജീവിതത്തില്‍ പറ്റിയ തെറ്റിന്റെ ദുരിതമാണ് മകന്‍ അനുഭവിക്കുന്നത്, ഭര്‍ത്താവ് മരിച്ചശേഷം അരുണ്‍ വന്നത് സംരക്ഷകനായി; അയാളെ പേടിച്ചാണ് കള്ളങ്ങള്‍ പറഞ്ഞത്'; വെളിപ്പെടുത്തലുമായി ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ അമ്മ

തനിക്ക് ജീവിതത്തില്‍ പറ്റിപ്പോയ തെറ്റിന്റെ ദുരിതമാണ് മകന്‍ അനുഭവിക്കേണ്ടി വന്നതെന്നു കുറ്റസമ്മതം നടത്തി തൊടുപുഴയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ മാതാവ്. കൂടെതാമസിക്കുന്ന സുഹൃത്ത് മകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് താന്‍ തടയാന്‍ ചെന്നതാണെന്നും അപ്പോള്‍ അരുണ്‍ തന്റെ മുഖത്ത് അടിച്ചുവെന്നും ഇവര്‍ പറയുന്നു. ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു അരുണ്‍ അപ്പോള്‍, പേടിച്ച് മാറിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സഹായവസ്ഥയില്‍ ഇരിക്കുമ്പോഴാണ് അരുണ്‍ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും ഒരു സംരക്ഷകനായിട്ടായിരുന്നു ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ വന്നതെന്നും യുവതി പറയുന്നു. താന്‍ മക്കളെ ഏറെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയാണെന്നും അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറിയതെന്നും യുവതി പറയുന്നു. കുട്ടികളെ അധികം ലാളിക്കുന്നത് അരുണിന് ഇഷ്ടമായിരുന്നില്ലെന്നും ആണ്‍കുട്ടികളാണ് അവരെ ലാളിച്ചു വളര്‍ത്തിയാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു.

കട്ടിലില്‍ നിന്നു വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നായിരുന്നു യുവതിയും ആദ്യം ആശുപത്രിയില്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അരുണ്‍ അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നും പേടികൊണ്ടാണ് കള്ളം പറയേണ്ടി വന്നതെന്നുമാണ് യുവതി പറയുന്നത്. താന്‍ ഒരിക്കലും അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെയും കുട്ടികളുടെയും സുരക്ഷിതത്വം ഓര്‍ത്താണ് അരുണ്‍ ചെയ്ത ഉപദ്രവങ്ങളെ കുറിച്ച് പറയാതിരുന്നതെന്നും യുവതി സമ്മതിക്കുന്നു.

ആ സമയത്ത് താന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മാത്രമാണ് നോക്കിയതെന്നും കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു മനസിലെന്നും അവര്‍ പറയുന്നുണ്ട്. ബിടെക് ബിരുദധാരിയാണ് ഈ യുവതിയെന്നും സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസായ ആള്‍ കൂടിയാണ് ഇവരെന്നും പറയുന്നു.

അതേസമയം, തൊടുപുഴയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. കുട്ടിയുടെ ജീവന്‍ നില നിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂറിനു ശേഷവും ആരോഗ്യനിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ അനുജന്റെയും അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലക്കേസിലടക്കം പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട അരുണ്‍.