സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 പേർ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നാണ് മനസിലാക്കുന്നത്.
ദാരുണ സംഭവത്തിൽ
അനുശോചനം രേഖപ്പെടുത്തുന്നു.
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർക്ക് ദാരുണാന്ത്യം. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1:30) അപകടം നടന്നത്.







