ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും കൂട്ടുനിന്നുവെന്നായിരുന്നു പ്രതിക്കെതിരെയുണ്ടായിരുന്ന കേസ്. 40 വര്‍ഷവും ആറ് മാസവും തടവും ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.

2018 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയാണ് കുട്ടിയ്ക്ക് നേരെ ക്രൂരത അരങ്ങേറിയത്. പ്രതി ഈ കാലയളവില്‍ മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമാണ് കഴിഞ്ഞിരുന്നത്. പീഡനത്തിനിരയായ ഇളയ മകളും ഈ കാലയളവില്‍ പ്രതിക്കൊപ്പമുണ്ടായിരുന്നു. പ്രതിയുടെ കാമുകനായ ശിശുപാലന്‍ കുട്ടിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വരെ മുറിവേറ്റിരുന്നു.

ഇതേ തുടര്‍ന്ന് ഏഴ് വയസുകാരിയെ വിവരം അമ്മയോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നും വിവരം പുറത്ത് പറയരുതെന്നും കുട്ടിയെ ചട്ടം കെട്ടി. തുടര്‍ന്നും ശിശുപാലന്‍ പ്രതിയുടെ സമ്മതത്തോടെ കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു. പതിനൊന്നുകാരിയായ പ്രതിയുടെ മൂത്ത മകള്‍ ഇടയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ ഇളയകുട്ടി വിവരം ചേച്ചിയോട് പറഞ്ഞു. സംഭവം അറിഞ്ഞ ശിശുപാലന്‍ വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി.

പതിനൊന്നുകാരിയുടെ പിതാവ് മനോരോഗിയാണ്. ഇളയകുട്ടിയുടെ അച്ഛന്‍ മറ്റൊരാളായിരുന്നു. മൂത്ത കുട്ടി അനുജത്തിയെയും കൂട്ടി മാതാവില്‍ നിന്നും കാമുകനില്‍ നിന്നും രക്ഷപ്പെട്ട് അച്ഛന്റെ അമ്മയുടെ പക്കല്‍ എത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ശിശുപാലനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കുട്ടിയുടെ അമ്മൂമ്മ പ്രതിയോട് പറഞ്ഞു.

Read more

ഇതേ തുടര്‍ന്ന് പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസമായി. ഇയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ആ കേസിലും കോടതി വിചാരണ ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അമ്മൂമ്മ വിവരം പുറത്തറിയിച്ച് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. വിചാരണയ്ക്കിടെ ശിശുപാലന്‍ ആത്മഹത്യ ചെയ്തതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.