'മുഖ്യമന്ത്രിക്കു നേരെ ഇ.ഡി വരുമ്പോള്‍ ആഹാ, രാഹുല്‍ ഗാന്ധിക്ക് നേരെ വന്നാല്‍ ഓഹോ'; പ്രതിപക്ഷത്തെ പരിഹസിച്ച് കെ.കെ ശൈലജ

കേന്ദ്ര ഏജന്‍സികളോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടിനെ പരിഹസിച്ച് മുന്‍മന്ത്രി കെ കെ ശൈലജ. ഇ ഡിയുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് രണ്ട് നിലപാടാണുള്ളത്. ഇ ഡി മുഖ്യമന്ത്രിക്കെതിരെ ഇ ഡി വരുമ്പോള്‍ ആഹാ എന്നും രാഹുല്‍ഗാന്ധിക്കെതിരെ ഇ ഡി വരുമ്പോള്‍ ഓഹോ എന്നുമാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയെന്നും രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ ഇഡിയുടെ വക്താക്കളാകുന്നുവെന്നും ശൈലജ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമര്‍ശിച്ചു. സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നുവെന്നും ശൈലജ പറഞ്ഞു.

അതേസമയം വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ പി ജയരാജന്റെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെ യാത്ര തടഞ്ഞിരുന്നില്ല എന്നും ശൈലജ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയത് തെറ്റാണ്. അത് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എം പി ഓഫീസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്‌ഐ നിലപാട് തള്ളിയത്. ഓഫീസ് ആക്രമണമെന്നത് യുഡിഎഫ് ശൈലിയാണ്. മാന്യതയുണ്ടെങ്കില്‍ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിപക്ഷം തള്ളി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്‌ഐയുടെ പേര് പറഞ്ഞുവെന്നും കെ.കെ ഷൈലജ ആരോപിച്ചു.