'അവര്‍ സുഹൃത്തുക്കള്‍, എന്തിന് ചെയ്തുവെന്ന് അറിയില്ല'; കഴുത്തറുത്ത് ജീവനൊടുക്കിയ ക്രിസ്റ്റഫറിന്റെ അച്ഛന്‍

എറണാകുളം കലൂരില്‍ നഗരമദ്ധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി അച്ഛന്‍. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛന്‍ സിറിള്‍ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫര്‍ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫര്‍ ആക്രമിച്ചു എന്ന് പൊലീസ് പറയുന്ന സച്ചിന്‍ മകന്റെ ഉറ്റ സുഹൃത്ത് ആണ്. എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ലെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ഡിക്രൂസാണ് സ്വയം കഴുത്തറുത്ത് മരിച്ചത്. ഇയാള്‍ ആക്രമിച്ച ആലുവ സ്വദേശി സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ബിരുദപഠനം ഒരുമിച്ചായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു നഗരമദ്ധ്യത്തില്‍ ക്രിസ്റ്റഫറിന്റെ ആത്മഹത്യ.സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ജീവനൊടുക്കിയത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫര്‍. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ചികിത്സയില്‍ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056