'ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നത് അപകടം'; ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളുമെന്ന് പി.എം.എ സലാം

ക്ലാസുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നത് അപകടമാണെന്നും അത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എല്ലാ മത വിശ്വാസികളുടെയും പ്രശ്നമാണ്. വിഷയത്തെ ധാര്‍മ്മിക പ്രശ്‌നമായാണ് ലീഗ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപോകും. ജപ്പാന്‍ ഇതിന് ഉദാഹരണമാണ് ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ല. ലിബറലിസം സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതിനെയാണ് ലീഗ് എതിര്‍ക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ശ്രദ്ധ പോകുമെന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. പാന്റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആവുന്നില്ല. ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ലിംഗസമത്വം അനിവാര്യമാണ്. അത് ഭംഗിയായി നടപ്പാക്കണമെന്നും വിവാദങ്ങളുടെ ആവശ്യമില്ലെ്ന്നും വി ഡി സതീശന്‍ പറഞ്ഞു.