‘സുകുമാരക്കുറുപ്പ് കോട്ടയത്ത്‘; സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷിച്ചെത്തി

കുപ്രസിദ്ധ കുറ്റവാളിയും കേരള പൊലീസിന്റെ പിടികിട്ടാപുള്ളികളിൽ പ്രധാനിയുമായ സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി. സുകുമാരക്കുറുപ്പ് ചികിത്സയിലാണെന്ന് വാർത്ത പ്രചരിച്ചതോടെയാണ് കോട്ടയം ആർപ്പൂക്കരയിലെ നവജീവൻ ആസ്ഥാനത്ത് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.

2017ൽ ലക്നൗവിൽ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിൻറെ നിഴലിലായത്. അടൂർ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ഇതോടെ സുകുമാരക്കുറുപ്പെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു.

ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ രോഗി സുകുമാരക്കുറുപ്പ് അല്ലെന്ന് വ്യക്തമായി. പൊലീസിന് പ്രഥമദൃഷ്ടിയിൽ തന്നെ ഇയാൾ സുകുമാരക്കുറുപ്പ്’ അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റർ മാത്രമാണെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.

ചക്കോ വധക്കേസിലെ പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് 36 വർഷമായി ഒളിവിലാണ്. കുറിപ്പ് എന്ന പേരിൽ സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമായ സിനിമ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് കുറുപ്പ് വീണ്ടും വാർത്തകളിൽ ഇടം നേടിയത്. ​ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച കേസിലെ പ്രതിയാണ് സുകുമാരക്കുറുപ്പ്.

അതേസമയം സുകുമാരക്കുറിപ്പിനെ ഒരു തവണ പൊലീസിന്റെ കയ്യിൽ കിട്ടിയിരുന്നെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തി. എന്ന് സുകുമാരക്കുറുപ്പാണെന്ന് തിരിച്ചറിയാതെ വിട്ടയക്കുകയായിരുന്നെന്നും ഇന്നായിരുന്നെങ്കിൽ ആ തെറ്റ് സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിൽ സംസാരിക്കവെയാണ് മുൻ ഡി.ജി.പി ഇക്കാര്യം തുറന്നു പറഞ്ഞത്.

പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് സുകുമാരക്കുറുപ്പ് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു. മൂന്നുനാലു മണിക്കൂറോളം ഇയാൾ പോലീസ്സ്റ്റേഷനിൽ ഉണ്ടായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്.

പ്യുവർ അണ്ടന്റിഫിക്കേഷൻ ടെക്നിക് അന്ന് പൊലീസിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ ആയിരുന്നെങ്കിൽ ആളിനെ പിടിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ഫി​ഗർ പ്രിന്റ് എടുത്താൻ അഞ്ച് മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് അയച്ച് അത് പരിശോധിക്കാനാവും. അന്ന് കമ്പ്യൂട്ടറിലൂടെ ഫി​ഗർ പ്രിന്റ് അയക്കുന്ന ടെക്നോളജി ഇല്ല. അപ്പോൾ നാല് അഞ്ച് ദിവസം കഴിയും ഇത് മനസ്സിലാക്കാൻ. ഇയാളെ വിട്ടയച്ചതിന് മൂന്നാല് ദിവസം കഴിഞ്ഞാണ് സ്റ്റേഷനിൽ എത്തിയത് സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.