'അട്ടയെ പോലെ ചിലര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നു'; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ടി. പത്മനാഭന്‍

കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. തമ്മിലടിയാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത്. അട്ടയെ പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച തൂങ്ങുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച സബര്‍മതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍.

ഒരു കൂട്ടര്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും കഴിയും. അവര്‍ അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്നാണ് ടി പത്മനാഭന്‍ പറഞ്ഞത്. ഗാന്ധി കുടുംബത്തെയും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ സ്ഥിരമായി ജയിക്കുമെന്നാണ് രാഹുല്‍ഗാന്ധി കരുതിയത്. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സ്മൃതി ഇറാനിയുടെ ആരാധകനല്ല. പക്ഷേ തോറ്റതിന് ശേഷവും അവര്‍ ആ മണ്ഡലത്തില്‍ പോയി അവിടുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തോല്‍പ്പിച്ചവരല്ലേ എന്ന് പറഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്നില്ല. അതിന്റെ ഫലം അവര്‍ക്ക് കിട്ടി. അക്കാര്യത്തില്‍ സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത്. 1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണ്. ഇത്രയും വര്‍ഷത്തെ പരിചയമുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു വിമര്‍ശനം ഉന്നയിക്കുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.

മനുഷ്യന് ആര്‍ത്തിയും ആഗ്രഹവും ഉണ്ടാകും. പക്ഷേ ദുരാര്‍ത്തിയും ദുരാഗ്രഹവും പാടില്ല. അധികാരത്തോടുള്ള ചിലരുടെ താത്പര്യമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്നും അഹേം പറഞ്ഞു. റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഒരു കുറവു കൂടിയേ ഉള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.