'അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്, തെറ്റ് തിരുത്തിയാൽ പി.കെ. ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാം: എൻ. എൻ. കൃഷ്ണദാസ്

തെറ്റ് തിരുത്തിയാൽ പി കെ ശശിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ്. ഇതിന് മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും ശശിയ്ക്ക് വ്യക്തികേന്ദ്രീകൃതമായ താത്പര്യമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ശശിയോളം ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഐഎം നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ല. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത് എന്നും കൃഷ്ണദാസ് പറഞ്ഞു. സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. പാർട്ടിയാണ് ശരിയെന്ന് ശശിക്കും പുറത്ത് പോയവർക്കും പിന്നീട് ബോധ്യമാകും. പി. കെ. ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത് എന്നും ജില്ലാ സെക്രട്ടറിയ്ക്കെതിരെ ശശി തെളിവ് പുറത്തുവിട്ടാൽ അദ്ദേഹം മറുപടി പറയുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ഇന്നലെ പാലക്കാട് നടന്ന സിപിഐഎം വിമതരുടെ കൺവെൻഷനിലാണ് പാലക്കാട്ടെ പാർട്ടിക്കെതിരെ പി. കെ. ശശി രൂക്ഷവിമർശനം ഉന്നയിച്ചത്.