‘ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്, കാര്യങ്ങൾ സോണിയാ ഗാന്ധിയെ അറിയിക്കും; മുല്ലപ്പള്ളി

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്യന്തം ഹൃദയവേദനയോടെയാണ് സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്, എന്നാൽ ഇതുസംബന്ധിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്നും സത്യം അതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

“എന്ത് കാരണം കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. കാര്യങ്ങൾ സോണിയാഗാന്ധിയോട് പറയും . ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. അതോടൊപ്പം എന്റെ രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്.വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.” മുല്ലപ്പളളി വിശദീകരിച്ചു.

തനിക്ക് ആരോടും വൈരാഗ്യമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ആശയപരമായ വിയോജിപ്പുകൾ മാത്രമാണുള്ളരുതെന്നും കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെയും മുല്ലപ്പള്ളി വിമർശിച്ചു.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അത്തരമൊരു കാര്യം ചെയ്തത് ശരിയായില്ല. അദ്ദേഹം കാറിൽ അപകടമുണ്ടാക്കിയതും അതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളും അറിയാവുന്ന സർക്കാർ അയാൾക്ക് ഇത്തരമൊരു പദവി നൽകിയത് തെറ്റാണ്. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലാണ്. അതിൽ മാനിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അത് മാനിക്കാതെ എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹത്തെ നിയമിക്കുകയെന്നാൽ അത് ശരിയല്ല.” മുല്ലപ്പള്ളി വിശദീകരിച്ചു