'റേഷന്‍ വിതരണത്തില്‍ സ്തംഭനമില്ല': ജി.ആര്‍ അനില്‍

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ സ്തംഭനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്ന് മാത്രം ഏകദേശം നാല്‍പതിനായിരത്തോളം പേര്‍ റേഷന്‍ വാങ്ങി. റേഷന്‍ സ്തംഭനമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഡാറ്റാ ബേസ് തകരാര്‍ പരിഹരിച്ചുവെന്നും, ദുഷ്പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 2,58,313 പേര്‍ റേഷന്‍ വാങ്ങിയെന്ന് മന്ത്രി അറിയിച്ചിരുന്നു.

ഇ പോസ് മെഷിന്‍ പണിമുടക്കിയതോടെ റേഷന്‍ ക്രമീകരണങ്ങള്‍ താത്കാലികമായി മാറ്റിയെങ്കിലും വിതരണം നടന്നു. ഓവര്‍ലോഡ് കാരണമാണ് മെഷീനില്‍ തകരാര്‍ സംഭവിച്ചത്. പ്രശ്‌നം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പരിഹാരം കണ്ടുവെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തിനുള്ള പുതിയ സമയക്രമം നിലവില്‍ വന്നു. 7 ജില്ലകളില്‍ ഉച്ച വരെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷന്‍ വിതരണം നടക്കുക. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കാലത്ത് 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ച കഴിഞ്ഞാണ് റേഷന്‍ വിതരണം. അഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ക്രമീകരണങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.