'നിലപാട് അറിയിക്കേണ്ട വേദിയില്‍ അറിയിക്കും'; ആനി രാജയ്‌ക്ക് എതിരായ എം.എം മണിയുടെ പരാമര്‍ശത്തില്‍ മന്ത്രി ചിഞ്ചുറാണി

സിപിഎം ദേശീയ നേതാവായ ആനി രാജയ്ക്ക് എതിരെയുള്ള എം എം മണി എംഎല്‍എയുടെ വിവാദ പരമാര്‍ശത്തില്‍ നിലപാട് വ്യക്തമാക്കാതെ മന്ത്രി ചിഞ്ചുറാണി. പരാമര്‍ശത്തെ കുറിച്ച് ആനി രാജ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിക്കേണ്ടിടത്ത് അറിയക്കുമെന്നും വിഷയത്തെ താന്‍ വ്യക്തിപരമായല്ല എടുക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ നിന്നാണ് വിവാദം അരംഭിച്ചത്. അതിനാല്‍ ഇത് സംബന്ധിച്ച് സഭയ്ക്കുള്ളില്‍ സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എം എം മണി വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്ന് ആനി രാജയും പ്രതികരിച്ചു. വിഷയത്തില്‍ നേതാക്കള്‍ വേണ്ട രീതിയില്‍ പ്രതികരിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സിപിഐയെ കുറിച്ചോര്‍ത്ത് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ആനി രാജ വ്യക്തമാക്കി. എം എം മണി വിഷയത്തില്‍ ആനി രാജയ്‌ക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയും സിപിഎം നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ ആക്രമണ രീതിയിലാണെന്ന് നേരത്തെ കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ആനി രാജയുടെ പ്രതികരണം.

എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല. കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല സിപിഐ പ്രവര്‍ത്തിക്കുന്നത്. കെ സി വേണുഗോപാല്‍ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.