'ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്'; സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജി.എസ്.ടി വകുപ്പിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയാണ് ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് ‘ എന്ന പേരില്‍ ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടല്‍ മേഖലയിലെ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പരിശോധന നടത്തിയത്.

രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ജി എസ് ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാല്‍പ്പതോളം ഓഫീസര്‍മാരും ഇരുന്നൂറോളം ഇന്‍സ്‌പെക്ടര്‍മാരുമാണ് റെയ്ഡില്‍ പങ്കെടുത്തത്. പല ഹോട്ടലുകളില്‍ നിന്നും ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടല്‍ ഉടമകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് നികുതി പിരിച്ചിട്ട് അത് സര്‍ക്കാരില്‍ അടയ്ക്കാതെ വെട്ടിക്കുന്നുവെന്ന് ചിലസ്ഥലങ്ങളില്‍ നിന്ന പരാതി ഉയര്‍ന്നിരുന്നു. 20 ലക്ഷം രൂപയാണ് ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ വാര്‍ഷിക വിറ്റുവരവ്. എന്നാല്‍ ചില ഹോട്ടലുകള്‍ മനപ്പൂര്‍വ്വം വിറ്റുവരവ് കുറച്ചുകാണിച്ച് നികുതി വലയത്തിന് പുറത്താണ് നില്‍ക്കുന്നത്.

രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള ചില സ്ഥാപനങ്ങളാകട്ടെ കിട്ടുന്ന വരുമാനം കൃത്യമായി കാണിച്ച് നികുതി അടയ്ക്കുകയും ചെയ്യുന്നില്ല. വരും ദിവസങ്ങളില്‍ ഈ പരിശോധന തുടരനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.