'മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു'; വി. ശിവന്‍കുട്ടി

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്ന് മന്ത്രി വി. ശിവന്‍കുട്ടി. അശ്രദ്ധ ഉണ്ടായത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550ലേറെ ആളുകളാണ് തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതു പരിപാടികളില്‍ 150പേരില്‍ കൂടുതല്‍ പങ്കെടുക്കരുത് എന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്ന സാഹചര്യത്തിലാണ് തിരുവാതിര സംഘടിപ്പിച്ചത്. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

സംഭവത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ജില്ലാ പഞ്ചായത്ത് അംഗമടക്കം കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കാണികളായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

പാറശാല ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ മൈതാനത്ത് തിരുവാതിര അവതരിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സി.പി.എം മെഗാ തിരുവാതിര നടത്തിയതിനെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മെഗാ തിരുവാതിര കളി നടന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.