'എല്‍ഡിഎഫിലാണോ, യുഡിഎഫിലാണോ'; ലീഗ് പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം

മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെഎം ഷാജി എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്.
കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിലാണോ അതോ യുഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും കെ എസ് ഹംസ പറഞ്ഞു. ചന്ദ്രികയുടെ ഫണ്ടില്‍ സുതാര്യത ആവശ്യമാണെന്ന് പികെ ബഷീര്‍ ആവശ്യപ്പെട്ടു.

സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍മ വേണം. ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടത്തുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ല. ഹദിയ ഫണ്ടില്‍നിന്ന് പൂര്‍ണമായും ചന്ദ്രികക്ക് നല്‍കാനാകില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് അടക്കമുള്ള സര്‍ക്കാര്‍ വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്നും കെ.എം ഷാജിയുടെ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളെ പാര്‍ട്ടി പരിഗണിക്കുന്നില്ല. പെരുന്നാള്‍ അവധി തരാത്ത വിഷയം പാര്‍ട്ടി പരിഗണിച്ചില്ല. പാര്‍ട്ടിക്ക് ഫണ്ട് കളക്ഷനും ചന്ദ്രിക പ്രതിസന്ധിയുമാണ് പ്രധാനം. ചന്ദ്രികയിലെ കണക്ക് പുറത്തുനിന്നുള്ള ഏജന്‍സി വഴി ഓഡിറ്റ് ചെയ്യണം. സംസ്ഥാന ഭാരവാഹികള്‍ക്ക് പോലും കണക്കറിയില്ലെന്നും ഷാജി വിമര്‍ശിച്ചു. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തതയില്ലാതെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ക്ഷുഭിതനായ പി കെ കുഞ്ഞാലിക്കുട്ടി താന്‍ ഇപ്പോള്‍ തന്നെ രാജി എഴുതി നല്‍കാമെന്ന് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ സാദിഖലി തങ്ങള്‍ ഇടപെട്ടു. വിമര്‍ശനമാകാമെന്നും എന്നാല്‍ അതിരുവിടരുതെന്നും തങ്ങള്‍ പറഞ്ഞു.