'ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ല, നടിക്ക് വേണ്ടി പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്', ജെബി മേത്തര്‍

ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായ ജെബി മേത്തര്‍. ആലു നഗരസഭയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഫോട്ടോ എടുത്തത്. താന്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ അന്ന് സെല്‍ഫി എടുത്തെവന്നും തന്റെ ചിത്രം മാത്രമാണ് വൈറലായതെന്നും അവര്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എയോടൊപ്പം വോട്ടര്‍മാരെ കാണാനെത്തിയതാണ് ജെബി മേത്തര്‍.

നടിയ്ക്ക് വേണ്ടി പി.ടി തോമസിനൊപ്പം പൊതുപരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയരംഗത്തുള്ളവര്‍ പല കേസില്‍ പ്രതികളാകാറുണ്ട്. അവരുമായും വേദി പങ്കിടേണ്ടി വരാറുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതില്‍ പരാതിയില്ലെന്നും, പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്നും ജെബി പറഞ്ഞു. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, ആലുവ നഗരസഭ ഉപാധ്യക്ഷയുമാണ് ജെബി മേത്തര്‍.

അതേസമയം പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജെബി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെബി വ്യക്തമാക്കി.

മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ് താനെന്നും സൂചിപ്പിച്ച് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാല്‍ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. രാജ്യ സഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് പത്മജ അതൃപ്തിയുമായെത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജെബി മേത്തര്‍ വ്യക്തമാക്കിയത്.