'ധീരജിന്റേത് സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം, അവര്‍ തിരുവാതിര കളിച്ച് ആഹ്ളാദിക്കുന്നു'; കെ. സുധാകരന്‍

ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണം സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമില്ലെന്നും, അവര്‍ തിരുവാതിര കളിച്ച് ആഹ്ളാദിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപശ്രമത്തിന്റെ ഇരയാണ് ധീരജ്. സ്ഥലം വാങ്ങാനായിരുന്നു അവര്‍ക്ക് തിടുക്കമെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ ദിവസങ്ങളായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. കെ.എസ്.യു വിന്റെ വിജയം തടയാനായി ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ കാമ്പസില്‍ തമ്പടിച്ചിരുന്നു. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. ഇടുക്കി എസ്.പിയെ എം.എം മണി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് കെട്ടിടങ്ങള്‍ ആക്രമിക്കുകയാണ്. കെ.എസ്.യു പ്രവര്‍ത്തകരെ കലാലയങ്ങളില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമ സംഭവങ്ങള്‍ എല്ലാം കണ്ടു നില്‍ക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.